ഗാന്ധിനഗർ: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചു.
ആലപ്പുഴ ഓമനപ്പുഴ പൊള്ളയില് സ്വദേശി അനീഷിന്റെ ഭാര്യ ഫേബ ജോസ് (27) ആണ് കഴിഞ്ഞ ദിവസം പ്രസവത്തിനിടെ മരണപ്പെട്ടത്.
സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ പോലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയിരുന്നു. ഇതേത്തുടർന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് .പി. പുന്നൂസ് നിയോഗിച്ച വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് പ്രിൻസിപ്പലിന് കൈമാറി.
പ്രസവവേളയിൽ തികച്ചും അപ്രതീക്ഷിതമായി സംഭവിക്കാവുന്ന ഗുരുതരവും സങ്കീർണവുമായ അമ്നിയോട്ടിക്ക് ഫ്ലൂയിഡ് എംബോളിസം സംഭവിച്ചതാണ് മരണ കാരണമെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
ശസ്ത്രക്രിയ നടത്താന്‍ വൈകിയതാണ് മരണത്തിന് കാരണമായതെന്നും ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നുമാണ് ബന്ധുക്കൾ പറയുന്നത്. അതേസമയം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.